CONVICTION

തിരുവനന്തപുരം വക്കം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറും കൊല്ലം സ്വദേശിയുമായ എം.മുരുകനെ, 2016 കാലയളവിൽ മലപ്പുറം ജില്ലയിലെ തെന്നല വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റായിരിക്കെ കൈക്കൂലി വാങ്ങിയതിന്  മലപ്പുറം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത  കേസിൽ,  കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 50,000/-രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2016-ൽ എം മുരുകൻ മലപ്പുറം തെന്നല വില്ലേജ് അസിസ്റ്റന്റായിരുന്ന സമയം  വാളക്കുളം സ്വദേശിയായ പരാതിക്കാരന് ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ വീട് വെയ്ക്കുന്ന ആവശ്യത്തിലേക്ക് കാനറാ ബാങ്കിൽ നിന്നും ഒരു ലോൺ എടുക്കുന്നതിന് ഭൂമിയുടെ പട്ടയം ആവശ്യമായി വന്നു. പരാതിക്കാരൻ പട്ടയം കിട്ടുന്നതിനായി   തെന്നല വില്ലേജ് ഓഫീസിലെത്തി തെന്നല വില്ലേജ് അസിസ്റ്റന്റായിരുന്ന മുരുകനെ കണ്ട് അപേക്ഷ സമർപ്പിക്കുകയും തുടർന്ന് സ്ഥല പരിശോധന നടത്തിയ മുരുകൻ അനുകൂല റിപ്പോർട്ട് നൽകുന്നതിന് 6000/- രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെടുത്ത സമയം മലപ്പുറം വിജിലൻസ്  യൂണിറ്റ്  കൈയ്യോടെ പിടികൂടിയിരുന്നു. അന്വേഷണം പൂർത്തിയാക്കി, കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് മലപ്പുറം തെന്നല വില്ലേജ് മുൻ വില്ലേജ് അസിസ്റ്റന്റും ഇപ്പോൾ  വക്കം വില്ലേജ് സ്പെഷ്യൽ വില്ലേജ് ഓഫീസറുമായ എം.മുരുകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 7 വർഷം കഠിന തടവിനും 50,000/- രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വിധിന്യായത്തിൽ പറയുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ശ്രീ.   ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ.അരുൺ നാഥ് ഹാജരായി. ശിക്ഷിച്ച പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.